എന്‍റെ കൂട്ടുകാര്‍

Friday, March 20, 2009

കോഴി


നീണ്ടു വലിഞ്ഞ്
ഒരൊറ്റ കൂവല്‍
മതിയായിരുന്നു
അന്നൊക്കെ
ഈ നാടുണരാന്‍

പിന്നെപ്പിന്നെ
പകലറുതിയോളം
നിര്‍ത്താതെ ......

അസമയങ്ങളില്‍ കൂവിക്കൊണ്ട്
ആധികളോങ്ങി നോക്കി
പിന്നില്‍ നിന്ന്
ഒന്നുരണ്ടേറു വന്നു

ഇപ്പോള്‍ അറ്റതല
അടഞ്ഞകണ്ണുമായ്
അരികെ
ഉറക്കത്തിലാണ് .

Wednesday, March 11, 2009

മാഷ്‌




മാഷേ ........
അങ്ങ് എവിടെയാണ് .
എന്റെ സ്വപ്നങ്ങളില്‍
പാടവരമ്പത്തൂടെ
കണ്ണെത്താ ദൂരത്ത്
നടന്നുമറയും പോലെ ........

ഞാന്‍ വരുന്നു .
കൂടുകാരും വരും .

നഗ്നത നൂല്ക്കുന്ന ചര്‍ക്ക
പതിയെ തിരിക്കണം .
ഉച്ചവെയിലില്‍ നിന്നു
ഇറങ്ങി വരുന്ന
അപ്പൂപ്പന്‍ താടികളെ
കവിളേറ്റണം .
ഉച്ചക്കഞ്ഞിയുടെ ,
ചെറുപയര്‍ പുഴുക്കിന്റെ ,
ചട്ടകീറിയ എഞ്ചുവടിയുടെ
ഇടയിലോളിപ്പിച്ച
മയില്‍ പീലികളുടെ
ഏകാന്ത സൌന്ദര്യത്തിലേക്ക്
തിരികെ നടന്നെത്താനാമോ.

ചായം മങ്ങിയ ചുമരില്‍
മേഘമാലകളെയും രാജകുമാരനേയും
കിരീടമണിഞ്ഞ കിന്നര കന്യകളെയും
കാണാന്‍ ആകുമായിരുന്നു.

മണിയടിക്കും വരെ
പാടത്തു പരല്‍ തിരഞ്ഞ്
പുല്‌ക്കൊടിയിട്ടു ഞണ്ട് പിടിച്ച്‌ .....

മാഷേ ....
ഇന്ന്
അങ്ങയുടെ ചിതയറുതി കണ്ടു മടങ്ങുന്ന
അതെ സൂര്യന്റെ പകലറുതിയില്‍
തീയോടുങ്ങാ തലയുമായി
ഈ നഗര സന്ധ്യയില്‍
എന്റെ കാവ്യ ബലി .

ഒരു മരണ വീടിന്റെ മൌനം പേറി
ഇനി പഴയ പാഠശാല
അങ്ങയുടെ മെതിയടിയൊച്ച കേട്ടാല്‍
ഓടി ഒളിക്കാന്‍ ഇനി ആരും ഉണ്ടാകില്ല.
ചിലപ്പോള്‍ ആ പാഠശാല പോലും .

മാഷേ ഇതെന്തൊരു മരണമാണ്
ഒന്നും ബാക്കിവയ്ക്കാതെ.

വീണ്ടും കിനാവില്‍
ചോരയില്‍ കുളിച്ച മുഖവുമായി
അങ്ങ് ക്ലാസ് മുറിയിലേക്ക് വന്നു .
ഉള്ളില്‍ ഒരു നിലവിളി
ചിറകിട്ടടിച്ചു .

മുക്കാലന്‍ ബ്ലാക്ക്‌ ബോര്‍ഡില്‍
ഉടലുതാങ്ങി
പിന്നോട്ട് മറിയും മുന്‍പ്
അങ്ങ് പറഞ്ഞു
അടുത്ത പാഠം .....?
(രണ്ടാം തരത്തില്‍ എന്നെ പഠിപ്പിച്ച ജോണി മാഷിന്റെ ഓര്‍മയ്ക്ക് )

Tuesday, March 10, 2009

മതിലുകള്‍

ചിന്ത ഡോട്ട് കോമില്‍ വന്ന എന്റെ കവിത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലിക്ക്

ഉറകള്‍

പാമ്പുറകള്‍ക്ക്
വിഷപ്പല്ലില്ല

മിന്നും സൂചി നാവുകളും

ഇടവഴിയില്‍

വിലങ്ങനെ കിടന്നു

വഴിമുടക്കി

ഉറയില്‍ മണ്ണു നിറച്ച് കളിച്ചു കുട്ടികള്‍

ഉറമാറിയ പാമ്പ്

റോഡ് മുറിച്ചു കടക്കവെ

ഒരു ലോറി പാഞ്ഞു പോയിരുന്നു

പിന്നെ എന്തായെന്നറിയില്ല

Monday, March 9, 2009

ഇടിഞ്ഞു പൊളിഞ്ഞ വീട്

നാറുന്ന രാവ്‌
വിയര്‍തോട്ടിയ പകല്
മുഷിഞ്ഞു പോയല്ലോ വീട്
പലരും വന്നും പോയും
അടക്കാന്‍ മറന്നുപോയ വാതില്‍
തുറന്ന പടിയെ അടര്‍ന്നു പോയി.

ഉണ്ണാനും ഉറങ്ങാനും
കക്കുസും കുളിമുറിയും
ഒക്കെ ഇനി ഈ ഒറ്റമുറി വീട്.

പുലയാട്ടെറിഞ്ഞു തമ്മി തല്ലല്ലേ മാളോരെ
കിണറില്‍ മലം കലങ്ങിയതിനു അയാള്‍ എന്തു പിഴച്ചു
പറങ്കി പുണ്ണ് വന്ന്
അര പഴുതത താരുടെ കുറ്റം .
ഇരുന്നു കൊടുക്കാന്‍ പറഞ്ഞപ്പോ
കിടന്നു കൊടുത്തതാരാ .

കൌപീനം കുത്തി തിരുമ്മി
കുളം കലക്കല്ലേ ...
വന്നോരെ ചൊല്ലി
ഇനി വക്കാണം വേണ്ടാ .

പാടിപ്പാടി ഒരുത്തന്
പിരാന്തായി
' ഘനീഭവിച്ച മേഘങ്ങളിലേക്ക്
പാല് വറ്റാത്ത മുലകളിലേക്ക് . . .'

അവന്‍ പാടിക്കൊണ്ടേ ഇരുന്നു.

വാടക വയറ്റിലിരുന്ന്‌
ഇതൊക്കെ കേട്ടു
കുന്തി കളിക്കല്ലേ മോനേ.

രണ്ടു കുന്നു കള്‍ക്കിടയിലൂടെ
ഉതിക്കുന്ന പാതി സൂര്യനെ
വരച്ച് വരച്ച്‌ വര പഠിച്ചതാ ഞാനും.
പിന്നെ ചോര വാര്‍‌ന്ന്
കടലില്‍ മുങ്ങുന്ന സൂര്യനെ കണ്ട്
ഉഷ്ണം പുതച്ച് രാത്രി വാണിഭങ്ങളുടെ
തോറ്റം പാടി ....


അയ്യോ
എന്നെ തെറിയില് ഉരിയല്ലേ നാറാണാ
ആകാശം മുട്ടിയ
ഈ തെരുവിന്റെ തലകള് കണ്ടില്ലേ..?
ഞാന്‍ പാമ്പ് വിഴുങ്ങി കോണി കളിക്കവേ
നീയുരുട്ടിയ കല്ലില്‍
നീ ഉരുണ്ടു കേറി ചത്താല്‍
കണ്ണോക്കിനു വരാനൊക്കില്ല
കോണി തെറ്റി പാമ്പ് വിഴുങ്ങിയാല്‍.

Related Posts Plugin for WordPress, Blogger...