എന്‍റെ കൂട്ടുകാര്‍

Monday, November 26, 2012

ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി

സീന്‍ ഒന്ന് :
ബസ് വന്നു നിന്നു
ഒരു പതിനേഴുകാരി മാത്രം ഇറങ്ങി.
സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി.
ബസ് പോയി...

പെട്ടെന്ന്
വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു.
ഇരുളുറ ധരിച്ചൊരു രാത്രി
താഴ്‌വരയില്‍ വന്ന് നിറയുന്നു...
കൈതത്തോട്ടത്തിനരികിലെ
വയല്‍വെള്ളത്തില്‍ നിലാവിന്റെ
നേര്‍ത്ത ചില്ലുകള്‍ മിന്നുന്നു.....
ചീവീടുകളുടെ ഈര്‍ച്ചപ്പെരുക്കം...

കറന്റുവന്നു...

നാട്ടു കവലയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന
രാത്രിയിലേക്ക്
ഒറ്റയ്ക്ക് ബിസ്സിറങ്ങിയ
പാവം പൊട്ടിപ്പെണ്ണെന്ന് കളിപറഞ്ഞ്....
വഴിവിളക്കുകള്‍
ഇപ്പോള്‍ വീണ്ടും കത്തുന്നു.

കട്ട്...!!

വഴിവിളക്കുകള്‍ ഒരുമിച്ചുകെട്ടതും
ഒരു പെണ്‍നിലവിളി
നിങ്ങള്‍ കേട്ടുവൊ...?
ഇതെവിടെനിന്നുവന്നുവെന്ന്
അവളും ഞാനും ഒരുമിച്ചിരുന്നു ചിന്തിച്ചു...

നാട്ടില്‍ രാത്രി കറന്റുപോകുന്നത്
പുതിയ വല്ല സംഭവവുമാണൊ ?
ഇതുവരെ ആരും മുറിക്കാത്ത,
പൊക്കിള്‍ക്കൊടിയായിരുന്നല്ലൊ
ഇവള്‍ക്കീ നാട്ടുവഴി....!!

പതിനേഴുകാരി ബസ്സിറങ്ങിയതിലേക്ക്
നീ നിന്റെ പേനയെ ഉദ്ധരിച്ചുകേറ്റല്ലെയെന്ന്
കളിപറഞ്ഞു ചിരിച്ചുകൊണ്ട്
അന്ന് രാത്രി
വീട്ടിലേക്കവള്‍
ഇരുട്ടുവകഞ്ഞ്, വയല്‍കടന്ന്
ഒറ്റക്ക് നടന്നുപോയി.

Monday, October 15, 2012

ഉടലഴിക്കുന്ന മരങ്ങളും പാമ്പുകളും

കണ്ടു പഠിക്കണം
ഇലപൊഴിക്കുന്ന മരങ്ങളെ
ഉറയൂരിപ്പോകുന്ന പാമ്പുകളെ.

എത്ര മധുരമായ്, നിശ്ശബ്ദമായ്
ഗഹനമായാണവ
നരച്ചൊരാഖ്യാനങ്ങള്‍ തന്നലുക്കഴിപ്പത്.

തുളവീണുപോകും
നിന്‍ (എന്‍) തണല്‍
ഓരിലയീരില പൊഴിച്ച്
മരമേ... നീയൊരു ഋതുവരയ്ക്കുമ്പോള്‍.

കുട്ടികള്‍ മണ്ണുനിറച്ചു കളിക്കും
പാമ്പിന്നുറകളില്‍, എങ്കിലും
കിനാവിലേക്കിഴഞ്ഞെത്തുന്നു 
പുതിയ പേടികള്‍
വിഷം തേച്ച വാക്കുകള്‍!!

മരങ്ങളേ... ഇഴയും പാമ്പുകളേ...
എനിക്കുമുണ്ട് കൊതി
ഇത്രമേല്‍ മധുരമായ്, നിശബ്ദമായ്,
ഗഹനമായൊരു ഋതുവരക്കുവാന്‍.

കണ്ടുവൊ
ജര
നര
എന്നോ കുടിച്ചു വറ്റിച്ച നഗ്‌നത
ജന്മനേ പൂവിട്ട വൃദ്ധരേണുക്കള്‍..

പറയൂ...

പൊഴിയുമൊ എന്റെയില?
അഴിയുമൊ എന്റെയുറ?
ഞാന്‍ നീര്‍ത്തും പേടി
നീണ്ടുനീണ്ടിഴഞ്ഞൊഴുകുമോ.....

Monday, July 23, 2012

അമ്മവെയില്‍

നട്ടുച്ചയില്‍
വീട് ധ്യാനമൂര്‍ച്ചയില്‍ നില്‍ക്കും.
പണ്ടേ പഠിപ്പു കഴിഞ്ഞ
തൊടിയിലെ മരങ്ങളും പക്ഷികളും
സമാവര്‍ത്തനം ചെയ്യും.

ഒറ്റതിരിഞ്ഞൊരുവേട്ടാളന്‍
തമ്പുരുമീട്ടി മുളിപ്പറന്നുപോകും..
മുറ്റത്തെ മാവില്‍ നിന്ന് വല്ലപ്പോഴും
ഒന്നോരണ്ടൊ ഇലകള്‍ മൗനമിരന്നുവാങ്ങും....
അണ്ണാറക്കണ്ണന്മാര്‍
''കീ..കീ..'' എന്നോരേവാക്ക് പലവട്ടം
മൗനത്തിലോടിവരച്ചുപോകും.

അപ്പോള്‍ മുറ്റത്ത്
പുല്‍പ്പായയില്‍ നിരത്തിയിട്ട
പഴമുളകില്‍ ആത്മജ്ഞാനത്തിന്റെ
എരികൂടിക്കൂടി വരും...

കൊപ്രയില്‍ അറിവിന്നെണ്ണ കിനിയും

തിളച്ചുമറിയുന്ന പരുക്കന്‍ ജീവിതത്തിലേക്ക്
'കൊണ്ടാട്ടം' ചടുലമായുടല്‍ ചുരുക്കും.

വെയില്‍ വീഴുമ്പോള്‍
വിരിച്ച പുല്‍പ്പായകള്‍
ഒതുക്കിക്കൂട്ടി തീയിട്ടുമുപ്പിച്ച കറുത്ത
മണ്‍പാത്രങ്ങളിലേക്ക്
വെയില്‍വറവുകള്‍
അമ്മ വാരിയെടുക്കും.....

പിന്നെ മുളക് എരിവാകും,
കൊപ്ര എണ്ണയാകും
കൊണ്ടാട്ടം 'വറ്റലാകും'

അടുത്ത ധ്യാനയോഗത്തിന്
അമ്മ വീണ്ടും മുളക് പറിച്ച്
നാളികേരമുടച്ച്
കൊണ്ടാട്ടം കുഴച്ച്
മുറ്റത്തേക്ക് വരുമ്പോള്‍
കാഷായം പുതച്ചൊരു വെയില്‍
ഒരു യോഗിച്ചിരിയുമായി വന്നുനില്‍പ്പുണ്ടാകും.

എരിയും എണ്ണയും വറ്റലുമായി
ഞാന്‍ നേത്രാവതി കടക്കുമ്പോള്‍
വീട് അമ്മയ്‌ക്കൊപ്പം
മഞ്ഞ് വെയിലത്തിട്ട്,
മഴപാകി, വെയില്‍തൂത്ത്,
നിലാവിളക്ക് തെളിച്ച്,
എന്റെ ഗര്‍ഭത്തിലുദിച്ച
കുഞ്ഞുസൂര്യനെ കാക്കണേയെന്ന്‌
ഓരോ ശ്വാസത്തിനേയും
വൈകുണ്ഡത്തിലേക്ക് പറഞ്ഞയക്കും...

Tuesday, July 17, 2012

രാത്രിമഴ

ദൈവമേ.... സത്യംപറയൂ...

നീ പോലും കണ്ടിട്ടുണ്ടാവില്ല
കന്യാവനങ്ങള്‍...

ആര്‍ത്തവം നിലച്ച കാടുകളെ നോക്കി
തോന്നുമ്പൊ തോന്നുമ്പൊ
പൊരിവെയിലായി പെരുമഴയായി
ഇടിയായി മിന്നലായി
നീയിങ്ങിനെ വായിട്ടലയ്ക്കുന്നത്
ആര്‍ക്കുവേണ്ടിയാണ്.

എനിക്കിതേയവസ്ഥയില്‍
പണ്ട് ഭ്രാന്തുവന്നിരുന്നു..

പോരുന്നൊ എന്റെകൂടെ
ഒരു കമ്പനിക്ക്...

ദൂരെ ഹെയര്‍പിന്‍
വളവുകള്‍ക്കപ്പുറം
മേല്‍ച്ചുണ്ടിന് മേലെ
പ്ലക്ക് ചെയ്യാതെ വിട്ട
രോമംപോലെ...
എന്റെ ചുംമ്പനംകൊണ്ട്
നനഞ്ഞൊരു കാടുനില്‍പ്പുണ്ട്...
റോഡില്‍ ചുള്ളികൊഴിച്ചുകളിക്കാതെ
കാറ്റുംമഴയും മതിയാക്കി
വാ.. വന്ന് വണ്ടിയില്‍ കേറ്...

Tuesday, June 19, 2012

പുകയില്ലാത്ത അടുപ്പുകള്‍

വീട്
നേരം വെളുക്കുമ്പത്തൊട്ടന്തിയാവോളം
പലകുറിയിങ്ങനെ
പുകയൂതി... പുകുയൂതി... നിന്നു.

തൊടിയിലെ മുരിങ്ങക്കൊമ്പില്‍,
ശീമക്കൊന്നപ്പൂക്കളില്‍,
അരോടൊ മുഖമിരുണ്ടങ്ങനെ
അടക്കിപ്പിടിച്ചൊരു കരച്ചില്‍പോലെ..
ആരെയൊ വിട്ടുപോകാനോരാതെ
നിന്നു കരയുംമ്പോലെ,
പുക നിന്നഴിക്കുന്നുണ്ട്
പിഞ്ഞുകീറിക്കറുത്ത ചേലകള്‍...

പെരിമുറ്റത്തു നിന്നാല്‍ കാണാം
അടുക്കള ജനാലക്കലൊരു
പെണ്‍ചുമയുടെ കുഴലൂത്ത്..
ചായ, ചോറ്,
ചൂട് വെള്ളം, കറി, കഞ്ഞി...
ജഗ്ഗപൊഗ്ഗ....

ഉള്ളടുപ്പെരിഞ്ഞ്
പുകഞ്ഞ് പുകഞ്ഞ്
കരിമഷിപടര്‍ന്ന കണ്ണടുപ്പുമായ്
അന്തി തീകൂട്ടുന്നതുംനോക്കി
ചലപ്പോഴൊക്കെ
പൂമുഖത്തിരിപ്പതുകാണാം.

ഇല്ലായേം വല്ലായേം പറയല്ലേ..
ഒച്ചകേള്‍പ്പിച്ചിങ്ങനെ
നാട്ടാരുകാണെ കരയല്ലേ...
വെറുതെ പരിഭവം പറയല്ലേ...
എന്ന് മക്കള്‍... മരുമക്കള്‍..

ഉളളുതുറന്ന്
വല്ലപ്പോഴുമൊന്ന്
കരഞ്ഞോട്ടെ..
ഇനിയിതുംകൂടിയില്ലെങ്കില്‍....

വീട് പുതുക്കിപ്പണിതപ്പോള്‍
മകന്‍ പുകയില്ലാത്ത രണ്ടടുപ്പുവച്ചു.

ഇപ്പോഴും കത്തുന്നുണ്ട്
നീലനിറത്തില്‍.
ഏറ്റം ചൂടോടെ അച്ചടക്കത്തോടെ...
പുകയാതെ... കരിമഷി പടരാതെ...
നിന്നുവേവുന്നുണ്ട്
രണ്ട് കണ്ണടുപ്പുകളില്‍,
തിളച്ചുതൂവുന്നുണ്ട്
കണ്ണീര്‍വെള്ളത്തില്‍,
ശിഷ്ടജന്മത്തിന്റെ കനലരികള്‍....

Saturday, May 26, 2012

ഡേര്‍ട്ടി പിക്ചര്‍

ക്യാമറയ്ക്കു മുന്‍പില്‍
മുണ്ടും ജാക്കറ്റുമിട്ട്
മുറ്റമടിക്കരുത്.

അരിയാട്ടരുത്.

ടീ ഷര്‍ട്ടിട്ട്
സൈക്കിള്‍ ചവിട്ടരുത്.

മേലോട്ട് കണ്ണുനട്ട്
ഒന്നും കുനിഞ്ഞെടുക്കരുത്.

കുത്തുകാലില്‍
മലര്‍ന്ന് കിടക്കരുത്.

കണ്ണടച്ച് ആകാശത്തേക്ക് നോക്കി
നെഞ്ചുകൂര്‍പ്പിച്ച്
മൂരി നിവരരുത്.

ഇനി നീന്റെ നീലജാക്കറ്റില്‍
ശ്വാസം മുട്ടിമരിക്കാന്‍
എന്റെ യൗവനവും കൂടി തരില്ല...

പണ്ടെന്റെ കൗമാരവുംകൊണ്ടൊരുത്തി
തൂങ്ങിച്ചത്തത് ഞാന്‍ മറന്നിട്ടില്ല.

ആത്മാവിന്റെ ചന്ദ്രോത്സവങ്ങളില്‍ നിന്ന്
ഒന്നുംപറയാതെ
അവളൊറ്റപ്പോക്കായിരുന്നല്ലോ....

എന്നിട്ടെന്തുണ്ടായി....
ഞങ്ങടെ അരക്കെട്ടില്‍
ആലുമുളച്ചില്ല.

മൂടാതെ കിടന്ന വാരിക്കുഴികളില്‍
വീണുകൊണ്ടെയിരുന്നു
പിന്നെയും പല പിടിയാനകള്‍.

ഞങ്ങടെ തടിപിടിക്കാന്‍,
താലമെടുക്കാന്‍,
കെട്ടിയെഴുന്നെള്ളിക്കാന്‍...

വിശുദ്ധ സ്മിതേ...
നീ മരിച്ചിട്ടും
നിന്റെ ടൂപ്പീസിനിടയിലെ
അണിവയറിന്റെ....,
മറ്റേടത്തെ...
ഡേര്‍ട്ടി സ്റ്റോറി അവസാനിക്കുന്നേയില്ല....

Thursday, March 15, 2012

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

Friday, January 6, 2012

വിരല്‍

ഉണ്ണി...
വിഷംതീണ്ടാക്കൈവിരല്‍ പിടിക്കൂ...
പേടിക്കാതെ
മെല്ലെ... നടക്കൂ...

നിന്നെപോലെയല്ല ഞാന്‍
പണ്ടെനിക്കേറെപ്പേടിയായിരുന്നു
അമാവാസികള്‍
നാഗങ്ങള്‍ , യക്ഷി.. മറുത....
മനസ്സിലിളകും പേടിപ്പരുവകള്‍ .

പിന്നെപ്പിന്നെ
സര്‍പ്പങ്ങള്‍ വിഷംകുടിച്ചുമരിച്ചുപോയ്
പ്രേതങ്ങള്‍ പേപിടിച്ചൊടുങ്ങിപ്പോയ്
നരകം വാവിട്ടു കരഞ്ഞുപോയ്
മരണം
കരളില്‍ , ഹൃദയത്തില്‍ , ഉദരത്തില്‍ ,
ശ്വാസകോശങ്ങളില്‍ ....
മെലിഞ്ഞൊട്ടിക്കിടപ്പായി....

വിഷത്തിന്‍ വേഷപ്പകര്‍ച്ചകള്‍
കുടിനീരില്‍ , പൊതിച്ചോറില്‍ ,
പലനിറങ്ങളില്‍ പൊതിഞ്ഞ പലഹാരങ്ങളില്‍ ....
മകനെ...
ഒടുവില്‍ അച്ഛനീവിധം
വിഷവൃക്ഷംപോലെ വളര്‍ന്നുപോയ്
അച്ഛന്റെ
വിരല്‍പിടിച്ചൊരോര്‍മ്മ....
പോടിപിടിച്ചെങ്ങോ മറന്നുപോയ്.....
പൊള്ളിയ വിരല്‍പിടിച്ച്
ഉണ്ണി..
നട... നട.... നട....

* എന്റെ വിരല്‍ പിടിച്ച് നടക്കാന്‍ പഠിക്കുന്ന ഒരുവയസ്സുള്ള ഉണ്ണിക്ക്‌
Related Posts Plugin for WordPress, Blogger...